തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യാൻ പാചക വാതക സിലിണ്ടർ നൽകാൻ നിശ്ചിത തുക അടയ്ക്കണമെന്ന ഗ്യാസ് ഏജൻസി അധികൃതരുടെ നിലപാടിനെത്തുടർന്ന് ക്യാമ്പിലെ ഭക്ഷണം പാകം ചെയ്യൽ പ്രതിസന്ധിയിലായി.
വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പാചക വാതക സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം തയാറാക്കാനായി കരുതിയ പാചകവാതക സിലിണ്ടറാണ് ഇവിടെ താത്കാലികമായി ഉപയോഗിക്കുന്നത്.
ക്യാമ്പിന്റെ പ്രവർത്തനത്തിനായി ആറ് സിലിണ്ടർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ഭാരത് ഗ്യാസ് ഏജൻസിക്ക് അപേക്ഷ നൽകിയെങ്കിലും നിശ്ചിത തുക മുൻകൂറായി ഒടുക്കാതെ സിലിണ്ടർ നൽകില്ലെന്നാണ് ഏജൻസി അധികൃതർ അറിയിച്ചത്.
30 കുടുംബങ്ങളിൽനിന്നായി 53 അംഗങ്ങളാണ് ഈ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇവിടേക്ക് ആവശ്യമായ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.